Thursday 12 October 2023

സ്നേഹത്തിന്റെ തുരുത്തുകൾ


സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സൈക്കിൾ കടയിൽ  കഴിഞ്ഞദിവസം വെറുതെ സംസാരിച്ചിരിക്കുമ്പോൾ കടയിലേക്ക് ഒരാൾ കയറിവന്നു. പോക്കറ്റിൽനിന്ന് പണമെടുത്ത് "രാവിലെ രണ്ടു പിള്ളേർ വന്നില്ലേ? അവർ ബാക്കി തരാനുള്ള കാശാണ്" എന്നുപറഞ്ഞു പണം ഏൽപ്പിച്ചുപോയി. എന്താണ് സംഭവം എന്നുചോദിച്ചപ്പോൾ സുഹൃത്ത് ആ കഥ പറഞ്ഞു.  

അന്നേദിവസം രാവിലെ രണ്ട് ആൺകുട്ടികൾ  "വാവയുടെ പിറന്നാളിന് സമ്മാനംകൊടുക്കാൻ ഒരു സൈക്കിൾ വേണം" എന്ന ആവശ്യവുമായി കടയിലേക്ക് വന്നു. അവരുടെ വീട്ടുവിശേഷങ്ങൾ ചോദിച്ചപ്പോൾ രണ്ടാളും  സഹോദരങ്ങളാണ്, അടുത്തുതന്നെയാണ് താമസം, അച്ഛന് കൂലിപ്പണിയാണ് എന്നെല്ലാം പറഞ്ഞു. അച്ഛൻ കൊടുക്കുന്ന പോക്കറ്റ്മണി ചേട്ടൻ ഒരു കുടുക്കയിൽ ഇട്ടുവെച്ച്, അതുനിറഞ്ഞപ്പോൾ ഏറ്റവും ഇളയ അനിയന് ഒരു സൈക്കിൾ വാങ്ങിക്കൊടുക്കണം എന്ന ഉദ്ദേശവുമായാണ് രാവിലെത്തന്നെ കടയിൽ വന്നത്. 

എന്തായാലും രണ്ടുപേരുംകൂടി കുറേനേരം തപ്പി ഇഷ്ടപ്പെട്ട സൈക്കിൾ തിരഞ്ഞെടുത്തു. ഒരു ചെറിയ ഡിസ്‌കൗണ്ട് എല്ലാം കഴിഞ്ഞ് സൈക്കിളിനു വിലവന്നത് 2250 രൂപ. ഒരു പൊതിയിൽ കെട്ടിക്കൊണ്ടുവന്ന പത്തിന്റെയും, നൂറിന്റെയും നോട്ടുകളും, ചില ചില്ലറകളും എല്ലാംകൂടി എണ്ണി നോക്കിയപ്പോൾ ആകെ 2040 രൂപയേ ഉള്ളൂ കുട്ടികളുടെ കൈയിൽ. കുട്ടികളുടെ വിഷമം കണ്ടപ്പോൾ അവരുടെ കയ്യിൽനിന്നു ഒരു റൗണ്ട് ഫിഗർ ആയി 2000 രൂപ എടുത്ത് "സാരമില്ല വാവക്ക് വേണ്ടിയല്ലേ, സൈക്കിൾ നീ കൊണ്ടുപോക്കോ. ബാക്കി 250 രൂപ പിന്നെ തന്നാൽമതി" എന്നുപറഞ്ഞ് എന്റെ സുഹൃത്ത് അവരെ യാത്രയാക്കി. ആ 250 രൂപയാണ് കുട്ടികളുടെ അച്ഛൻ കൊണ്ടുവന്നുകൊടുത്തത്. 

ആഹാ കൊള്ളാമല്ലോ, നല്ല കുട്ടികൾ എന്നൊരു അഭിപ്രായം പറഞ്ഞപ്പോൾ, ദൃശ്യം സിനിമയിലെ സായികുമാർ മോഡലിൽ ഈ കഥക്ക് ഒരു ടെയിൽഎൻഡ് കൂടി സുഹൃത്ത് പറഞ്ഞു. വാവക്കുള്ള സമ്മാനം ക്യാരിയറിൽ വെച്ചുകെട്ടി, "നീ വിഷമിക്കണ്ട, അടുത്തതവണ കുടുക്കപൊട്ടിക്കുമ്പോൾ നിനക്കും ചേട്ടനൊരു സൈക്കിൾ വാങ്ങിത്തരും" എന്ന് നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ് അനിയനെ തന്റെ പഴയ സൈക്കിളിന്റെ മുന്നിൽ കയറ്റി ആ മിടുക്കൻ പോയി. ഇന്നത്തെക്കാലത്തും ഇങ്ങനത്തെ കുട്ടികളുണ്ടല്ലേ എന്ന ആശ്ചര്യത്തോടെ ഞങ്ങളും പിരിഞ്ഞു. 

വാൽക്കഷ്ണം: ഇതൊക്കെ കാണുമ്പോഴാണ് ഒരു മിട്ടായിയുടെ പകുതിക്കുവേണ്ടിവരെ അനിയനോട് അടികൂടിയിട്ടുള്ള എന്നെയൊക്കെ  എടുത്ത് കിണറ്റിലിടാൻ തോന്നിപ്പോകുന്നത്. 

********************************************************************************** 

Updated: രാവിലെ എന്റെ പ്രൊഫൈലിൽ ഇത് വായിക്കാനിടയായ ഒരു സുഹൃത്ത് ഈ കഥയിലെ അനിയൻകുട്ടിക്ക് ഒരു സൈക്കിൾ സ്പോൺസർ ചെയ്തു എന്ന ഒരു സന്തോഷവാർത്തകൂടിയുണ്ട്. വലിയ മേന്മയൊന്നും പറയാനില്ലാത്ത നാലുവരി എഴുത്തുകൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒരു നന്മ സംഭവിക്കാൻ ഇടയായെങ്കിൽ അതിലപ്പുറം ഒന്നും ആഗ്രഹിക്കാനില്ല.

*****************************************************************************************
(വാവയുടെ സൈക്കിളുമായി നിൽക്കുന്ന മിടുക്കൻമാരാണ് ചിത്രത്തിൽ. സ്വകാര്യത മാനിച്ച് മുഖം മറച്ചിരിക്കുന്നു.) 


Monday 12 June 2023

മാമനോടൊന്നും തോന്നല്ലേ മക്കളേ

മാമനോടൊന്നും തോന്നല്ലേ മക്കളേ

ബാർബർ ഷോപ്പിൽ സ്ഥിരം കാണുന്ന ഒരു കാഴ്ചയുണ്ട്. പുറത്തുനിന്നു ആരെങ്കിലും വരുന്നു, തല നല്ല വൃത്തിയിൽ ഇരിക്കുകയാണെങ്കിലും കണ്ണാടിയിൽ നോക്കി വെറുതെ മുടി ഒന്ന് ശരിയാക്കുന്നു, എന്തെങ്കിലും രണ്ടു വർത്തമാനം പറയുന്നു, ഇറങ്ങിപ്പോകുന്നു.  ഒരിക്കൽ എന്റെ ഊഴവും കാത്തിരിക്കുമ്പോൾ ഇതുപോലൊരാൾ കയറി വന്നിട്ട് മുടി വെട്ടിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനോട് "എടാ നീ പെണ്ണുകാണാൻ പോയിട്ട് എന്തായി?" എന്നൊരു ചോദ്യം. "ഓ അത് സെറ്റായില്ല ചേട്ടാ" എന്ന് മറുപടി കൊടുത്തപ്പോൾ "നമ്മുടെ സുരേഷ് പെണ്ണുകാണാൻ പോയപോലെ അല്ലല്ലോ അല്ലേ" എന്നും പറഞ്ഞു ബാർബറും ഇവർ രണ്ടുപേരും കൂടി ചിരിയോടു ചിരി; ഞാനാണെങ്കിൽ കഥയറിയാതെ മിഴുങ്ങസ്യാ എന്ന ഇരുപ്പും. എന്നാൽപ്പിന്നെ ഇതൊന്നു അറിഞ്ഞിട്ടുതന്നെ കാര്യം എന്നുകരുതി ഞാൻ എന്താ സംഭവം എന്ന് ചോദിച്ചു.  

നമ്മുടെ കഥാനായകൻ സുരേഷ് പലതരം ജോലികൾക്കു പോകുക, കൈയിൽ കാശ് വന്നാൽ വൈകിട്ട് നന്നായി മിനുങ്ങുക, കാശ് തീർന്നാൽ വീണ്ടും പണിക്കുപോകുക അങ്ങനെ ലോകകാര്യങ്ങളെക്കുറിച്ച് തല പുണ്ണാക്കാതെ  വളരെ ലളിതമായ ജീവിതം നയിക്കുന്ന കല്യാണപ്രായമായ ഒരു യുവാവാണ്. സുരേഷിന് ഒരു മാമനുണ്ട്. ആയകാലത്ത് കാര്യമായി പണിക്കൊന്നും പോയിട്ടില്ലെങ്കിലും എനിക്ക് പ്രായമായി ഇനി പണിയെടുക്കാനൊന്നും വയ്യ എന്ന് പ്രഖ്യാപിച്ച് സ്വയം പെൻഷൻ പറ്റിയിരിക്കുന്ന ഒരാൾ. എന്നാലും വിശ്രമജീവിതം കർമ്മനിരതമായി നിലനിർത്തുന്നതിന്റെ ഭാഗമായി വെറുതെ തെക്കുവടക്ക് നടക്കുക, ആരാന്റെ കാര്യത്തിൽ അഭിപ്രായം പറയുക, വൈകിട്ട് സുരേഷിന്റെ ചെലവിൽ മിനുങ്ങാൻ കൂടുക എന്ന ചിട്ടയായ ജീവിതം നയിക്കുന്നയാളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സുരേഷിന്റെ പ്രധാന കമ്പനി ഈ മാമനാണ്. ഒരു നല്ലകാര്യത്തിന് പോകുന്നതല്ലേ എന്നുകരുതി മാമൻ രാവിലെത്തന്നെ രണ്ടെണ്ണം വീശിയിട്ടാണ് സുരേഷ് പെണ്ണുകാണാൻ പോകുമ്പോൾ കൂട്ടുപോകുക. മാമൻ അകത്തേക്കു കയറിവരുമ്പോഴുള്ള സുഗന്ധം കാരണം രണ്ടോ മൂന്നോ കേസുകൾ പെൺവീട്ടുകാർ വേണ്ടെന്നുവച്ചപ്പോൾ അടുത്ത പെണ്ണുകാണലിന് ഡീസന്റ് ആയിവരണം എന്ന് സുരേഷ് കട്ടായം പറഞ്ഞു. 

മരുമോന്റെ ആഗ്രഹമല്ലേ എന്നുകരുതി അടുത്ത പെണ്ണുകാണലിന് മാമൻ 'പച്ചക്ക്' കൂടെപ്പോയി. പെൺകുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ അമ്മാവന്മാരും, അമ്മായിമാരും, അയൽവക്കക്കാരും ഒക്കെയായി വീടുനിറച്ചും ആളുകൾ. ചായയും, പലഹാരങ്ങളും  കൊണ്ടുവെച്ച് കുശലാന്വേഷണങ്ങളൊക്കെ നടത്തി, "എന്നാപ്പിന്നെ ചെക്കനും പെണ്ണും തനിച്ചൊന്നു സംസാരിക്കട്ടെ" എന്നുംപറഞ്ഞ് സുരേഷിനെയും പെൺകുട്ടിയേയും അപ്പുറത്തേക്ക് വിട്ടു. മാമനാണെങ്കിൽ പെണ്ണിന്റെ അച്ഛനും, അമ്മാവന്മാരും എത്ര നിർബന്ധിച്ചിട്ടും ചായയും കുടിക്കുന്നില്ല, പലഹാരവും കഴിക്കുന്നില്ല. എന്തെങ്കിലും ഇഷ്ടപ്പെടാത്തതുകൊണ്ടാണോ എന്ന് ചോദിച്ചപ്പോൾ ഷുഗർ കൂടുതലാണ്, ഒന്നും വിചാരിക്കരുത് എന്നുപറഞ്ഞ് മാമൻ ഒഴിഞ്ഞുമാറി.  'പലഹാരം വേണ്ടെങ്കിൽ വേണ്ട; ഈ മധുരമില്ലാത്ത ചായ കുടിക്കാമല്ലോ' എന്നുപറഞ്ഞു പെൺകുട്ടിയുടെ അമ്മ പ്രത്യേകം ചായ തയ്യാറാക്കിക്കൊണ്ടുവന്നു. ഒഴിഞ്ഞുമാറാൻ പറ്റാത്ത വേഗത്തിൽ വരുന്ന ബൗൺസറിന്റെ മുന്നിൽപ്പെട്ട ബാറ്റ്സ്‌മാന്റെ അവസ്ഥയായതുകൊണ്ട് മാമൻ രണ്ടും കൽപ്പിച്ച് ചായക്കപ്പ് എടുത്തതും, അത് താഴെവീണു പൊട്ടിയതും ഒരുമിച്ചായിരുന്നു. ഇത്രയും ആളുകളുടെ മുന്നിൽ നാണംകെട്ടല്ലോ എന്നാലോചിച്ചുനിൽക്കുന്ന മാമനോട് 'കയ്യൊക്കെ വിറക്കുന്നുണ്ടല്ലോ. അബദ്ധമൊക്കെ ആർക്കും പറ്റാവുന്നതല്ലേ അതിനിത്ര വിഷമിക്കാനെന്തിരിക്കുന്നു. നീ വേഗം വേറൊരു ചായ എടുത്തിട്ടുവന്നേ...' എന്നു പെൺകുട്ടിയുടെ അച്ഛൻ. 'അയ്യോ ഇനി ചായ വേണ്ട എനിക്ക് ഷുഗർ മാത്രമല്ല ഞരമ്പിന്റെ അസുഖവുംകൂടി ഉള്ളതുകൊണ്ടാണ് ഇങ്ങനെ കൈ വിറക്കുന്നത്' എന്നുപറഞ്ഞ് എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടാൽ മതിയെന്ന ആലോചനയിൽ മാമൻ ഇരിക്കുമ്പോഴാണ് സംസാരമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ സുരേഷ് സ്വീകരണമുറിയിലേക്ക് വരുന്നത്. 'എന്നാലും മോനേ മാമൻ സുഖമില്ലാത്ത ആളാണെങ്കിൽ നേരത്തെ പറയണ്ടേ' എന്ന ബന്ധുക്കളുടെ ചോദ്യവും, പൊട്ടിയ ചായക്കപ്പും, കൈവിറച്ചു നിൽക്കുന്ന മാമന്റെ മുഖഭാവവും കണ്ട സുരേഷ് അറിയാതെ ചിരിച്ചുപോയത്രേ. അതുകണ്ടതും എല്ലാ നിയന്ത്രണവും വിട്ടു  'എടാ #*%$ മോനേ രാവിലെ രണ്ടെണ്ണം അടിച്ചിട്ട് വന്നെങ്കിൽ ഞാൻ ഇതുപോലെ നാണം കെടുമായിരുന്നോ. എന്നിട്ടു നീ നിന്ന് ഇളിക്കുന്നോ?...' എന്ന ഒറ്റ ചോദ്യത്തിലൂടെ തങ്ങളുടെ സംസ്ക്കാരവും, തറവാട്ടുമഹിമയും പെൺകുട്ടിയേയും, ബന്ധുക്കളേയും അറിയിച്ചുകൊണ്ട് മാമൻ തന്റെ അവതാരോദ്ദേശ്യം പൂർത്തിയാക്കി. ചുരുക്കത്തിൽ ഏതാണ്ടൊരു 'ഏഴു സുന്ദരരാത്രികൾ...' പാട്ടുപാടാൻ പറ്റിയ മൂഡിൽ സ്വീകരണമുറിയിലേക്ക് വന്ന സുരേഷ് 'ദൈവമേ എനിക്കെന്തിനീ വിധി..' പാടിയാണ് സ്ഥലം കാലിയാക്കിയതത്രേ! 

എന്തായാലും അതിനുശേഷം മാമനെയുംകൊണ്ട് പെണ്ണുകാണാൻപോക്ക് നിർത്തി എന്നാണ് പറയപ്പെടുന്നത്. 



Thursday 9 March 2023

സൈക്കിൾചരിതം രണ്ടാം ഖണ്ഡം - പാവങ്ങളുടെ പൃഥ്വിരാജ്

ഗിയർ മാറ്റൽ ആണ് സൈക്ലിങ്ങിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടം എന്നാണ് ഞാൻ കരുതിയിരുന്നത്. വലിയ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ വിജയകരമായി ഗിയർ മാറ്റാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഇനിയങ്ങോട്ട് ദിവസവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ചവിട്ടി മറിക്കും എന്നൊക്കെയായിരുന്നു എന്നെക്കുറിച്ച് എനിക്കുള്ള ഒരു പ്രതീക്ഷ. പക്ഷേ രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ നല്ല തണുപ്പ്, പുറത്തെല്ലാം ഇരുട്ട്, കിടക്കയാണെങ്കിൽ "എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്,  കുറച്ചുനേരം റെസ്റ്റ് എടുത്തുകൂടേ?" എന്ന് ചോദിക്കുന്നപോലൊരു തോന്നലും. ഇതെല്ലാം കൂടിയാകുമ്പോൾ 'ലോകനാർക്കാവിലമ്മയാണേ, കളരിപരമ്പര ദൈവങ്ങളാണേ നാളെ മുതൽ ഉറപ്പായും സൈക്കിൾ ചവിട്ടിയിരിക്കും' എന്നൊരു പ്രതിജ്ഞയെടുത്ത് ചെറുതായി ഒന്നുകൂടി മയങ്ങും. എന്നും രാവിലെ ഇങ്ങനെ പ്രതിജ്ഞ ചെയ്യണമെന്നില്ല റെക്കോർഡ് ചെയ്തു അയച്ചുതന്നാൽ ഞാൻ തന്നെ കേട്ടോളാം എന്ന് ദൈവംവരെ എന്നെ ട്രോളിയപ്പോഴാണ് സത്യത്തിൽ സൈക്ലിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളി രാവിലെയുള്ള ഉറക്കത്തെ തോൽപ്പിക്കലാണെന്ന് മനസ്സിലായത്. 

എന്തായാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാവിലെ സൈക്കിളുമായി പുറത്തിറങ്ങൽ ഒരു ശീലമാക്കി. പക്ഷേ ഒറ്റക്കായതുകൊണ്ട്, കുറച്ചുദൂരം ചവിട്ടുമ്പോളേക്കും ഒരു മടിയും, മടുപ്പുമെല്ലാം പിടികൂടും; എന്നാൽ വല്ല സൈക്കിൾ ക്ലബ്ബിലും പോയി ചേരാനുള്ള ആത്മവിശ്വാസമില്ലതാനും! അങ്ങനെ ഒരുദിവസം കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ അതാ എതിർദിശയിൽ ഒരാൾ സൈക്കിളിൽ പാഞ്ഞുപോകുന്നു. ഹെൽമെറ്റും, ഷോർട്സും അടക്കമുള്ള വേഷഭൂഷാദികൾ കണ്ടപ്പോൾ ഉറപ്പിച്ചു; ഇത് പാൽ/പത്രം വിതരണക്കാരൊന്നുമല്ല ലക്ഷണമൊത്ത ഒരു സൈക്ലിസ്റ്റ് തന്നെ. ഈ പഞ്ചായത്തിൽ എന്നെക്കൂടാതെ വേറൊരു സൈക്ലിസ്റ്റോ എന്നാൽ പരിചയപ്പെട്ടിട്ടുതന്നെ ബാക്കികാര്യം എന്നുറപ്പിച്ച് യൂ ടേൺ എടുത്ത് ആൾ പോയ വഴിയേ വച്ചുപിടിച്ചു. നല്ല വേഗതയിൽ പോകുന്ന ഒരാളെ സൈക്കിളിൽ ചേസ് ചെയ്തുപിടിക്കുക എന്നത് എളുപ്പമല്ലെന്ന്  മനസ്സിലായെങ്കിലും ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെടാനുള്ള ആവേശത്തിൽ ഒരുകണക്കിന് ഒപ്പമെത്തി. ശ്വാസമെടുക്കാൻ കഷ്ടപ്പെട്ട് ഇന്നസെൻറ് ശൈലിയിൽ "ഹെന്താ പേര്?......" എന്നുചോദിച്ചു. താടിയും മുടിയുമെല്ലാം നീട്ടിവളർത്തിയ, ഏതാണ്ടൊരു നന്ദനം സിനിമയിലെ പൃഥ്വിരാജ് ലുക്കുള്ള ആ മനുഷ്യൻ, അത്യാവശ്യം ബാസ്സുള്ള ശബ്ദത്തിൽ "എന്റെ പേര് സുമേഷ്" എന്ന മറുപടി തന്നു. പിന്നെ സൈക്കിളിൽ ഒരു ലൈറ്റ്, റിഫ്ലക്ടർ എന്നിവ വെക്കണം, നാളെമുതൽ രാവിലെ ഒരു അഞ്ചരയോടെ ഇറങ്ങണം; എന്നാലേ നമുക്ക് കൊടകര വരെപോയി വേഗം തിരിച്ചെത്താൻ പറ്റൂ എന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോണസായി കിട്ടി. ഞാനാണെങ്കിൽ ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെട്ട ആവേശത്തിൽ നാളെ മുതൽ ഒറ്റച്ചക്രത്തിൽ വേണം സൈക്കിൾ ചവിട്ടാൻ എന്നുപറഞ്ഞാലും തലകുലുക്കി സമ്മതിച്ചുകൊടുക്കാനുള്ള മൂഡിലും ആയിരുന്നു. 

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്ന പോലെ, പിന്നീടുള്ള പ്രഭാതങ്ങളെ പുളകം കൊള്ളിച്ച് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം രണ്ടുപേർ സൈക്കിൾസഞ്ചാരം തുടങ്ങി. ഹെൽമെറ്റും, ഗ്ലൗസും, ഷോർട്സുമെല്ലാം ധരിച്ച ആ യാത്രികരെ കണ്ടവർ അത്ഭുതത്തോടെ നോക്കി. ഒരു ചായ കുടിച്ച് ആൽത്തറയിലും, കലുങ്കിലുമിരുന്ന്  ആഗോളപ്രശ്നങ്ങളേപ്പറ്റി ആകാംക്ഷപ്പെട്ടിരുന്ന ചിലർ ആ യാത്രയെനോക്കി മൂക്കിൽ വിരൽവെച്ച് ഇപ്രകാരം മൊഴിഞ്ഞുവത്രേ....!

"ഒരു പണിയുമില്ലാതെ രാവിലെ രണ്ടെണ്ണം ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല പത്രമിടാൻ പോയെങ്കിൽ വീട്ടുകാർക്കെങ്കിലും ഉപകാരമുണ്ടായേനെ...."