Monday 30 October 2017

അങ്ങനെ ഉദ്യാനനഗരത്തിൽ

'മധുരമനോജ്ഞ ബാംഗ്ലൂർ' - അതെ ആദ്യമായി ചൈനയിലെത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ  മാനസികാവസ്ഥയിലായിരുന്നു മജെസ്റ്റിക്കിൽ ശ്രീജിത്തിനോടൊപ്പം ആദ്യമായി വന്നിറങ്ങിയപ്പോൾ. 'ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയി' എന്നു പറഞ്ഞ പോലെ KSRTC സ്റ്റാന്റിൽ നിന്നും BMTC സ്റ്റാന്റിലേക്കു കടക്കാനുള്ള വഴി തെറ്റി പുറത്തു കിടന്നു ഞങ്ങൾ നല്ലവണ്ണം കറങ്ങി. ട്രോളി പോലും ഇല്ലാത്ത ആ പെട്ടിയും താങ്ങിപിടിച്ചുകൊണ്ടു നടന്ന നടത്തം ഒളിമ്പിക്സിൽ നടന്നിരുന്നെങ്കിൽ ഭാരോധ്വഹനതിനും നടത്തത്തിനും ഉള്ള രണ്ടു മെഡലുകൾ ഒരുമിച്ച് കിട്ടിയേനെ! ഇന്ത്യയുടെ നഷ്ടം എന്നല്ലാതെ എന്തു പറയാൻ!  ഒടുക്കം പലരോടും ചോദിച്ച് -ഏതു ഭാഷയിൽ എന്ന് മാത്രം ചോദിക്കരുത്. മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കൂട്ടി കലർത്തിയ ഒരു ദേശീയ ഐക്യ ഭാഷ എന്ന് വേണമെങ്കിൽ പറയാം BMTC സ്റ്റാന്റിലെ 17 നമ്പർ പ്ലാറ്റുഫോമിൽ  നിന്ന് 333 നമ്പർ ബസ്സിൽ കയറി. പോകുന്ന വഴിയിലെല്ലാം ഉയരത്തിലുള്ള കണ്ണാടി കെട്ടിടങ്ങൾ. IBM എന്ന പേരു  മാത്രമേ എനിക്കു പരിചിതമായി തോന്നിയുള്ളൂ.

ഭാഗ്യത്തിനു ബസ്സിൽ ഒരു മലയാളിയെ കണ്ടു പിടിച്ചു (അതിനു നമ്മൾ മിടുക്കന്മാരാണല്ലോ!). അദ്ദേഹത്തിന്റെ സഹായത്തോടെ ബോർവെൽ  സ്റ്റോപ്പിൽ കൃത്യമായി ഇറങ്ങാൻ സാധിച്ചു. അവിടെ നിന്നുതന്നെ നേരിട്ടു ഓട്ടോ കിട്ടുമെന്ന മുൻ വിവരത്തിന്റെ ആത്മവിശ്വാസത്തിൽ ആദ്യം കണ്ട ഓട്ടോയിൽ കയറി 'ദൊഡ്ഡനക്കുണ്ടി' പോകാൻ പറഞ്ഞു. ഈ സ്ഥലപ്പേര് ഇനി പലവട്ടം കേട്ടെന്നു വരും. എന്താ ഈ സ്ഥലപേരിന്റെ അർത്ഥം എന്ന് ചോദിക്കാൻ  സ്വാഭാവികമായും നിങ്ങൾക്കൊരു പ്രേരണ ഉണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട്‌ ഞാൻ പറയട്ടെ ഇതിനങ്ങനെ പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല. ചില അലവലാതിസ് പറയുന്നു 'ദൊഡ്ഡന' എന്നു വെച്ചാൽ 'വലിയ ആന' എന്നും അതുകൊണ്ടുതന്നെ 'ദൊഡ്ഡനക്കുണ്ടി' എന്നാൽ 'വലിയ ആനയുടെ  - -' എന്നാണ് അർത്ഥം എന്നും.  കൺട്രി  ഫെല്ലോസ്!

ഓട്ടോ കുറച്ചു ദൂരം നീങ്ങിയതിനു ശേഷം, ഭൂമിയിൽ ഇപ്പോൾ ജനിച്ചു വീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഈ സ്ഥലം തനിക്കു കൃത്യമായി അറിയില്ലെന്നു ആ നല്ലവനായ ഓട്ടോക്കാരൻ മൊഴിഞ്ഞു. ഭാഷ അറിയില്ലെങ്കിൽ ഓട്ടോയിൽ കയറിയാൽ മിണ്ടാതിരിക്കണം എന്ന പാഠം അന്ന് പഠിച്ചു. കൊളംബസ്സിന്റെയും വാസ്കോ-ഡി-ഗാമായുടെയും ഒക്കെ പിന്മുറക്കാരനായ ആ നല്ല മനുഷ്യൻ ('നികൃഷ്ടജീവി' എന്ന പദം അൺപാർലിമെന്ററി  ആയതു കൊണ്ട് ഉപയോഗിക്കുന്നില്ല) ഒരുപാട് സ്ഥലങ്ങൾ കറങ്ങി ഒടുക്കം ഞങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഗട്ടർ ഉള്ള വഴി ആയിരുന്നു എന്നു പറയാൻ പറ്റില്ല. കാരണം ഒരൽപ്പമെങ്കിലും റോഡ്‌ ഉണ്ടെങ്കിലല്ലേ ഗട്ടർ എന്ന് പറയുന്നതിനു അർത്ഥമുള്ളൂ.  റോഡിന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നതുകൊണ്ട്, കാറും കോളുമുള്ള വേലിയേറ്റ സമയത്ത് തോണിയിൽ യാത്ര ചെയ്ത ഒരു ഇമ്പാക്റ്റ്‌ കിട്ടി. ചെമ്പൻകുഞ്ഞും കറുത്തമ്മയും എല്ലാം പശ്ചാത്തലത്തിലെ ഫ്രെയിമിൽ ഒന്ന് എത്തിനോക്കിപ്പോയോ എന്നൊരു സംശയം. ഒരു കിലോ പൊടി സ്പോഞ്ചു പോലെയുള്ള ശ്വാസകോശത്തിലും പിന്നെ ഒരു അഞ്ചാറു കിലോ ശരീരത്തിലും വലിച്ചു കയറ്റി ഒടുക്കം തൃപ്പാദങ്ങൾ മണ്ണിൽ കുത്തി. വലതുകാൽ വെച്ച് ഇറങ്ങണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും തലകുത്തി താഴെ വീണു നാട്ടുക്കാർക്കു കന്നടയിൽ ചിരിക്കാൻ (മലയാളത്തിൽ ചിരിച്ചാൽ പിന്നേം ഞാൻ പോട്ടെന്നു വെച്ചാനെ) അവസരം കൊടുക്കേണ്ടെന്നു കരുതി ഇടതു കാൽ കുത്തി തന്നെ ഇറങ്ങി.

നകുന്തി എത്തിയപ്പോൾ അതാ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ടു നാലുപേർ - അംഗിരസ്, ചിന്തു, ഷിനോച്ചേട്ടൻ, ഷജിത്തേട്ടൻ . സത്യം പറഞ്ഞാൽ ഓട്ടോക്കാരൻ പറ്റിച്ച വിഷമം വരെ മറന്നു പോയി. ഈ രണ്ടു ചേട്ടന്മാരുടെയും രൂപസവിശേഷതകൾ രസകരമാണ്. ഒരാൾ കറുത്ത് തടിച്ചു നല്ല പൊക്കത്തിൽ മറ്റൊരാൾ വെളുത്തു മെലിഞ്ഞു പൊക്കം കുറഞ്ഞും. എന്തെങ്കിലും വികടസരസ്വതി എഴുന്നള്ളിക്കണോ എന്ന് ആലോചിച്ചെങ്കിലും നിലനില്പ്പിന്റെ കാര്യമായതുകൊണ്ട് വേണ്ടെന്നു വെച്ചു. അവർ രണ്ടു പേരും ഓഫീസിലേക്ക് പോവുകയാണ്‌. അതുകൊണ്ട്  കൂട്ടുകാരുടെ  കൂടെ നേരെ വീട്ടിലേക്കു വെച്ച് പിടിച്ചു. രാവിലത്തെ വ്യായാമത്തിന്റെ ഗുണം കൊണ്ടാകണം കുടൽ കരിയുന്ന ഒരു ചെറിയ മണം പോലെ!

അധികം നടക്കാനില്ലെങ്കിലും - ഹും രാവിലത്തെ നടത്തം വെച്ച് നോക്കുമ്പോ ഇതൊകെ ചെറീത് - ഏതാണ്ട് ഭൂമിയുടെ അറ്റത്തെത്തിയ പ്രതീതി ആണ് ഉളവായത്. ഒരു ഇടവഴിയുടെ അറ്റത്തെ 4 നില കെട്ടിടം, ആ കെട്ടിടത്തിലെ താഴത്തെ നിലയിൽ അങ്ങേ അറ്റത്ത് ഞങ്ങളുടെ അപ്പാർട്ട്മെന്റ്. ഈ കെട്ടിടത്തോട് ചേർന്ന് ഒരു ഫുട്ബോൾ ഗ്രൌണ്ടിന്റെ വലുപ്പമുള്ള, ആർക്കും ഉപകാരമില്ലാതെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം. ആർക്കും ഉപകാരമില്ലെന്നു അപ്പൊ തോന്നിയെങ്കിലും, പിന്നീടാണ്‌ അത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന സ്ഥലമാണെന്ന് മനസ്സിലായത്. എല്ലാ പ്രായത്തിലും പെട്ട ഒരുപാട് പേർ ഒറ്റക്കും കൂട്ടമായും വന്നു, കൊച്ചു വർത്തമാനങ്ങളും, പരദൂഷണങ്ങളും ഒക്കെ പറഞ്ഞു ഹാപ്പി ആയി പ്രഭാതകർമങ്ങൾ ചെയ്തു അനുഗ്രഹിക്കുന്ന പുണ്ണ്യഭൂമിയത്രേ ഇത്. രാവിലെ നേരത്തെ എങ്ങാനും ഉണർന്നു അറിയാതെ പുറത്തു നോക്കിപ്പോയാൽ പണ്ട് ജഗതി ശ്രീകുമാർ കണ്ടതിനേക്കാൾ ഗംഭീരമായ കണി കാണേണ്ടി വരും. ദൊഡ്ഡനക്കുണ്ടി എന്ന പേര് വരാൻ ഇതെങ്ങാനും ആണോ കാരണം. എന്തായാലും ഓണത്തിനും ക്രിസ്തുമസിനും ഒന്നും പോയില്ലെങ്കിലും എല്ലാ കൊല്ലവും വിഷുവിനു കൃത്യമായി നാട്ടിൽ പോകണം എന്ന ശപഥം  എടുക്കാൻ ഇതൊരു കാരണമായി എന്ന സത്യം ഞാൻ മറച്ചുവെക്കുന്നില്ല.

ഗ്രൌണ്ട് അവസാനിക്കുന്നിടത്ത് ഒരു റെയിൽവേ ലൈൻ ആണ് - ഇനി ഇതാണോ റെയിൽവേ കോളനി അല്ലെങ്കിൽ ചേരി എന്നൊക്കെ പറയുന്ന സ്ഥലം? 'കുട്ടിമാമ ഞാൻ ഞെട്ടി മാമ' മുഖഭാവം അറിയാതെ വന്നോ എനിക്ക് ?

വീടിനകത്ത് കയറിയപ്പോളാകട്ടെ, കുളിമുറിപ്പടിയുടെ വിടവിലൂടെ കുറച്ചു വെള്ളം സ്വീകരണമുറിയിലേക്ക്‌ ഒലിച്ചിറങ്ങുന്നു. മനസ്സിൽ ലഡ്ഡു പൊട്ടി പൊടിഞ്ഞു തകർന്നു. ഇനി ഇത് പൊതുകക്കൂസ്സോ മറ്റോ ആയിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി വെറും നിലത്ത് ഇരുന്നുപോയി.

സിനിമകളിൽ കണ്ടിട്ടുള്ളതുപോലെ  എങ്ങും പൂമരങ്ങൾ തണൽ വിരിക്കുന്ന, ഉദ്യാനങ്ങൾ നിറഞ്ഞ, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ സുഗന്ധം പേറി നിൽക്കുന്ന (ഹും..പ്രണയം പോലും.....ചില സമയത്ത് ഇവിടെ എന്തിന്റെ സുഗന്ധമാണ് എന്ന് ഞാൻ പറയുന്നില്ല...) മധുരസുന്ദര ബാംഗ്ലൂർ എന്ന സ്വപ്നം എന്തായാലും അതോടെ ഒരു സോപ്പുകുമിള പോലെ പൊട്ടി...ഠിം ....

പ്രയാണം

അങ്ങനെ ആ ദിവസം വന്നെത്തി. ഒരുപാടു ആലോചനകൾക്കും, ചർച്ചകൾക്കും, ആശങ്കകൾക്കും ഒടുവിൽ ബാംഗ്ലൂരിലേക്കു പോകുക എന്ന ആഗ്രഹം സാക്ഷാൽക്കരിക്കപ്പെടുന്ന ദിവസം. ആദ്യ സീൻ ആരംഭിക്കുന്നത് തൃശ്ശൂരിലെ KSRTC സ്റ്റാൻഡിൽ നിന്നാണ്. ഇപ്പോൾ ഞാൻ അച്ഛനോടൊപ്പം ഒരു ഗമണ്ടൻ പെട്ടിയുമായി അവിടെ നില്ക്കുകയാണ്. അച്ഛന്റെ മുഖത്ത് ആശങ്കയോ വിഷമമോ എന്നു വേർതിരിച്ചറിയാൻ ആകുന്നില്ല. പക്ഷേ എന്റെ മുഖഭാവം വളരെ വ്യക്തം - പുറമേക്ക് ഞാൻ ഇതെത്ര കണ്ടതാ എന്നാ ധൈര്യം, അകത്ത് ഉദ്യാനങ്ങളുടേയും, സുന്ദരികളുടേയും നാട്ടിലേക്കു പോകുന്നതിന്റെ ആവേശം, ഇംഗ്ലീഷ് കാര്യമായി സംസാരിക്കാനറിയാതെ അവിടെ പിടിച്ചു നിൽക്കാനാകുമോ എന്ന ആശങ്ക, ഒന്നുമില്ലെങ്കിലും ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വരാമെന്ന ആത്മവിശ്വാസം. പശ്ചാത്തലത്തിൽ കൂട്ടിനുള്ളത് ശ്രീജിത്ത്‌ - സ്വതവേ ധൈര്യവാനായ, ബാംഗ്ലൂർ മുൻപ് വന്നു പരിചയമുള്ള, സദ്യകൾക്കു പാചകം ചെയ്തു നല്ല അനുഭവജ്ഞാനമുള്ള - കഴിഞ്ഞ 3 വർഷങ്ങൾ കലാലയത്തിൽ ഒരുമിച്ച് പഠിച്ച ഒരു ത്രിശ്ശൂർക്കാരൻ നമ്പൂതിരി.

അംഗിരസ്സും ചിന്തുവും (മറ്റു രണ്ടു സഹപാഠികൾ) ബാംഗ്ലൂരിൽ രണ്ടു ദിവസം മുൻപേ തന്നെ എത്തി. അതുകൊണ്ടു തന്നെ ഞങ്ങൾക്കു പോകാൻ ആത്മവിശ്വാസം കൂടുതലാണ്. അവരുടെ രണ്ടു പേരുടെ കൈയിലും മൊബൈൽ ഇല്ലാത്തതു കൊണ്ട് 'ഷിനോ' എന്ന ചേട്ടന്റെ നമ്പർ ആണ് എഴുതി വെച്ചിരിക്കുന്നത്. ഒന്നുകൂടി തപ്പി നോക്കി - വഴിയും നമ്പറും എഴുതി വെച്ച കടലാസ് പേഴ്സിൽ ഭദ്രമായുണ്ട്. അതാ വെളുത്ത നിറമുള്ള ഒരു ബസ്‌ വരുന്നു - ഞങ്ങൾക്ക് പോകാൻ സമയമായി എന്ന് പശ്ചാത്തലത്തിലെ അറിയിപ്പ് ഓർമിപ്പിച്ചു. ഇത് സാധാരണ ഞാൻ കയറാറുള്ള പാട്ട വണ്ടി അല്ല - പുഷ് ബാക്ക് സീറ്റ്‌ ഉണ്ടത്രേ, നല്ല വേഗത്തിൽ പോകുമത്രേ, ബാംഗ്ലൂരിൽ മജെസ്റ്റിക് എന്ന സ്ഥലത്ത് നിർത്തുമത്രെ - ഇങ്ങനത്തെ ഒരുപാട് 'അത്രേ'കൾ മനസ്സിൽ ഓർത്തുകൊണ്ട്‌ ഞങ്ങൾ പെട്ടി സാമാനങ്ങൾ ബസ്സിൽ കയറ്റി, എല്ലാവരോടും യാത്രയും പറഞ്ഞു. അതെ എല്ലാ സിനിമകളിലും കാണാറുള്ള പോലെ കുറച്ചു വികാരനിർഭരമായ രംഗങ്ങൾ പശ്ചാത്തലത്തിൽ അരങ്ങേറാതിരുന്നില്ല! ഐതിഹ്യമാലയിൽ പറയുന്ന പോലെ 'വിസ്താരഭയം മൂലം ചുരുക്കുന്നു'.

അങ്ങനെ ബസ്‌ പുറപ്പെടുകയായി. അപ്പുറത്തെ സീറ്റിലെ ആളുകൾ ചെയ്യുന്നത് അനുകരിച്ച് സീറ്റ്‌ നല്ലപോലെ പുറകോട്ടാക്കി ഇരുപ്പു സുഖമാക്കി. തുറന്ന ജാലകത്തിലൂടെ ഇടയ്ക്കിടയ്ക്ക് വഴിവിളക്കുകളുടെ പ്രകാശം മുഖത്തേക്ക് വീഴുന്നതൊഴിച്ചാൽ ബാക്കി എല്ലാം സുഖം. നാളെ നേരം പുലരുമ്പോൾ  ഉദ്യാന നഗരിയിൽ. തണുത്ത കാറ്റ് മുഖത്ത് തഴുകുമ്പോൾ കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. ഉണർവിൽ നിന്ന് ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഇടവേളയിൽ എപ്പോഴോ ഒരു പാതി പുഞ്ചിരി മുഖത്ത് തത്തി കളിച്ചിരുന്നുവോ....

പ്രയാണം ഇവിടെ തുടങ്ങുന്നു......

ചില ഓർമ്മപെടുത്തലുകൾ..

ചില ഓർമ്മപെടുത്തലുകൾ..
മനസ്സ് ആകെ ശൂന്യമായിരിക്കുന്നത് പോലെ.....ഒരു മഴക്കും വേറൊരു മഴക്കും ഇടയിലെ മഴക്കാരിന്റെ വിങ്ങിപ്പൊട്ടൽ പോലെ ഒരു അവസ്ഥ... എന്തെങ്കിലും എഴുതണമെന്ന ആഗ്രഹത്തോടെ ഇരുന്നതാണ് പക്ഷെ മനസ്സ് ചിറകു പൊട്ടിയ പട്ടം പോലെ പാറി കളിക്കുന്നു . ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ശ്രമമായതുകൊണ്ടുള്ള പ്രശ്നമാണോ എന്നറിയില്ല. ഒരുപാട് വിഷയങ്ങൾ പണ്ടെങ്ങോ പരിചയപ്പെട്ട ആളുകളെപ്പോലെ മനസ്സിൽ ഒരു തിരനോട്ടം നടത്തി പിൻവാങ്ങുന്നു.  ഞാനിന്ന് എന്തിനെപ്പറ്റി ഉറക്കെ സംസാരിക്കും?

ഒന്ന് തിരിഞ്ഞു നോക്കിയാലോ? വർഷങ്ങൾ ഒരുപാടു കഴിഞ്ഞിരിക്കുന്നു ഈ വഴിയോരക്കാഴ്ചകൾ തുറന്നിട്ട്‌. ഇതുവരെ ആത്മസംതൃപ്തി നൽകുന്ന വിധത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. സമയമില്ലായ്മ എന്ന ഒഴിവുകഴിവ് പറയാൻ എനിക്ക് തന്നെ ലജ്ജ തോന്നുന്നു. തീർച്ചയായും അതല്ല പ്രശ്നം - എഴുതുക എന്ന ശീലത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വരുത്തി വെച്ച ഒരു മാനസിക അകൽച്ചയാണ്. ഒന്നും മിണ്ടാത്ത ഞാൻ ആത്മാവ് നഷ്ടപെട്ട ശരീരത്തെ പോലെയാണ്. അതുകൊണ്ട് എനിക്ക് കൊതിയാകുന്നു സർഗാത്മകതയുടെ അനിർഗളധാര ഒഴുകിയിരുന്ന ആ ഭൂതകാലത്തേക്ക് തിരിച്ചു പോകാൻ, അവിടെ ഒരു തുമ്പിയായി പാറാൻ, മഴയായ് പെയ്യാൻ, മണ്ണിനോട് മുഖം ചേർത്ത് പുതുമണം നുകർന്ന് കിടക്കാൻ, ഒടുവിൽ ജീവിതമെന്ന കളിയാട്ടത്തിന്റെ പകർന്നാട്ടങ്ങൾ കഴിഞ്ഞു വേദിയുടെ പുറകിൽ ചെന്ന് വേഷകളും ഭൂഷകളും അഴിച്ചു കളഞ്ഞു, മുഖത്തെ ചായം വടിച്ചു കളഞ്ഞു ആത്മാവിന്റെ വ്രണങ്ങളിൽ ഒരൽപം സ്നേഹം ലേപം ചെയ്യാൻ..

കഴിഞ്ഞു പോയത് ഒരു 'ഇലപൊഴിയും കാലം' ആയിരുന്നു. ഇനി ഇവിടെയൊക്കെത്തന്നെ ഉണ്ടാകും എന്ന ഉറപ്പോടെ വിട...